Wednesday, September 16, 2009

പറശ്ശിനിക്കടവ് മുത്തപ്പന്‍‍

കുറിച്യരെ ഒന്നിച്ചു നിര്‍ത്താനും പഴശ്ശിരാജവംശത്തിന്റെ ചൂഷണത്തില്‍ നിന്നും കുറിച്യരെ മോചിപ്പിക്കുന്നതിനുംവേണ്ടി പോരാടിയ ഒരു ധീരയോധാവിന്റെ ചരിത്രമുണ്ട് താളിയോലകളില്‍. നാടുകാര്‍ ബഹുമാനപുരസ്സരം അദ്ദേഹത്തെ മുത്തപ്പനെന്നു വിളിച്ചു പോന്നു. കീഴ്‍ജാതിക്കാരുമായ് ചേര്ന്ന് അവര്‍ക്കുവേണ്ടിപോരാടിയ ആ ധീരയോധാവിന്റെ സ്മരണയാണ് മുത്തപ്പനെന്ന തെയ്യക്കോലത്തിലൂടെ അനാവൃതമാവുന്നത്. പാടിപ്പതിഞ്ഞ പുരാവൃത്തങ്ങള്‍ അവനോടുള്ള സ്നേഹാദരങ്ങള്‍‍ മാത്രമായി കണക്കാക്കിയാല്‍ മതി. പുരാവൃത്തങ്ങള്‍ക്കപ്പുറം ത്യാഗോജ്വലമായ ഒരു ജീവിതതപസ്യയുടെ സ്മരണപുതുക്കലാണ് ശ്രീ മുത്തപ്പന്റെ തെയ്യക്കോലം. അധ:സ്ഥിതര്‍‍ക്കുവേണ്ടി ഇല്ലം വിട്ടിറങ്ങി അവരോടൊപ്പം ജീവിച്ച്‍ അവരുടെ സമരപോരാട്ടങ്ങള്‍ക്കു പുതിയ വ്യാഖാനങ്ങള്‍ നല്‍കിയ വ്യക്തിയാണ് ചരിത്രത്തിലെ മുത്തപ്പന്‍‍. അവസനാകാലത്ത്‍ മുത്തപ്പന്‍‍ താമസിച്ചത് കുന്നത്തൂര്‍പാടിയെന്ന സ്ഥലത്തായിരുന്നു എന്നു കരുതപ്പെടുന്നു. എങ്കിലും പറശ്ശിനിക്കടവു മഠപ്പുര മുത്തപ്പന്റെ സജീവസാന്നിദ്ധ്യത്താല്‍ പ്രസിദ്ധമായിത്തീര്‍‍ന്നു. അവിടെ എത്തുന്ന ഭക്തജനങ്ങള്‍‍ ഇന്നും മദ്യവും മീനുമാണ് മുത്തപ്പനു കാണിക്കയായി വെയ്‍ക്കുന്നത്. മുത്തപ്പന്റെ കെട്ടിക്കോലത്തിലൂടെ താന്‍ പണ്ടുനയിച്ച നായാട്ടും മധുപാന‌വും ഒക്കെ പുനര്‍‍ജനിക്കുകയാണ്. കോലത്തുനാടിന്റെ ആത്മസാക്ഷാത്‍കാരമാണു മുത്തപ്പന്‍‍. അവരുടെ ഏതാപത്തിലും മുത്തപ്പന്‍ കൂടെയുണ്ടെന്നൊരു വിശ്വാസം. കേരളത്തില്‍ ജൈനമതക്കാര്‍ തങ്ങളുടെ ദേവനായ തീര്‍ത്ഥങ്കരനേയും ബുദ്ധമതക്കാര്‍ ബുദ്ധനേയും (ശ്രീബുദ്ധനുള്‍പ്പടെ) മുത്തന്‍, മുത്തപ്പന്‍, എന്നൊക്കെ വിളിച്ചിരുന്നു. മുക്തന്‍ എന്നതിന്‍റെ ഗ്രാമ്യമാണ് മുത്തന്‍. ആ വഴിയിലൂടെ ചിന്തിക്കില്‍ ശക്തമായ ഒരു ബുദ്ധമതാടിത്തറ കൂടി നമുക്കിവിടെ കാണാനാവും. ജൈന ബുദ്ധമതങ്ങളുടെ അധഃപതനത്തിനുശേഷം കുറേയധികം പേര്‍ ക്രിസ്തുമതാനുയായികളായി. ഇത്തരത്തിലാണ്‌‍ മലയാറ്റൂരിലെ ക്രിസ്ത്യന്‍ പള്ളിയില്‍ മുത്തപ്പനെ ആരാധിക്കുന്നത്.

സവര്‍‍വണ്ണരില്‍ നിന്നും ഇറങ്ങിവന്നു കീഴാളാരുടേയും അധ:സ്ഥിതരുടേയും ആരാധനാമൂര്‍ത്തിയായി‍ -തെയ്യമായി- വിളിച്ചാല്‍ ഓടിയെത്തുമെന്നു വിശ്വസിക്കപ്പെടുന്ന‌ ദൈവമാണു മുത്തപ്പന്‍. കണ്ണൂരിനും തളിപ്പറമ്പിനുമിടയില്‍ പറശ്ശിനിക്കടവെന്ന മനോഹരമായ നാട്ടുമ്പുറം മുത്തപ്പന്റെ സാന്നിധ്യത്താല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. വളപട്ടണംപുഴയുടെ തീരത്താണ്, അവിടെ മുത്തപ്പന്റെ മഠപ്പുര. തന്നെത്തേടിയെത്തുന്ന ഭക്തന് മൂന്നുനേരവും അന്നദാനം നല്‍കിവരുന്ന മറ്റൊരു വിശ്വാസസങ്കല്പവും മലയാളക്കരയിലില്ല. കോലത്തുനാട്ടിലെ കൂട്ടായ്‍മയേയും പ്രാപഞ്ചികവീക്ഷണത്തേയും മുത്തപ്പന്‍ തെയ്യത്തിലൂടെ വ്യക്തമാക്കുന്നു. തെയ്യക്കോലം ഉറഞ്ഞാടുമ്പോള്‍‍, കോലത്തുനാട്ടുകാരുടെ മനസ്സില്‍‍ പണ്ട്‍ നിഗൂഢമായി എരിഞ്ഞടങ്ങിയ രോഷത്തിന്റെ കനല്‍‍രൂപം നമുക്കുകാണുവാനാകും. പഴയവ്യവസ്ഥിതികളും അതുമൂലം ഒരു ജനതയ്‍ക്കു സഹിക്കേണ്ടിവന്ന ദുരനുഭവങ്ങളും മുത്തപ്പന്റെ മുഖത്തു തെളിഞ്ഞുകാണാം.

ഇനി മുത്തപ്പന്റെ പുരാവൃത്തത്തിലേക്കു പോകാം. അയ്യങ്കരയില്ലം. മക്കളില്ലാതെ പ്രാര്‍‍ത്ഥനയും പരിവട്ടവുമായി കഴിയുന്ന ഇല്ലത്തെ ദമ്പതികള്‍. ഒരിക്കല്‍, ഒരു പുലര്‍‍കാലവേളയില്‍ കുളിക്കാനായി ചിറയിലെത്തിയതായിരുന്നു അയ്യങ്കരയില്ലത്തെ പാടിക്കുറ്റിയമ്മ. ആറ്റിന്‍‍കരയിലെത്തിയ അവരുടെ കാതുകളില്‍‍ ഒരു കൊച്ചുകുഞ്ഞിന്റെ ദീനരോദനം വന്നലച്ചു. അവര്‍ ചുറ്റും കണ്ണോടിച്ചു. ആരേയും കണ്ടില്ല. ചുറ്റുവട്ടത്തൊക്കെ വെളിച്ചം കുറവായിരുന്നു. ചിറയിലിറങ്ങിയൊന്നു മുങ്ങിനിവര്‍ന്നപ്പോള്‍ വീണ്ടും കേട്ടു ആ കുഞ്ഞിന്റെ കരച്ചില്‍‍. പാടിക്കുറ്റിയമ്മ ഒന്നു കുളിച്ചെന്നു വരുത്തി കരച്ചില്‍‍ കേട്ടസ്ഥലം ലക്ഷ്യമാക്കി നടന്നു.
എന്തൊരത്ഭുതം..!

മെത്തവിരിച്ചപോലെ കിടക്കുന്ന കരിയിലകള്‍‍ക്കു നടുവില്‍‍, കൈകാലിട്ടടിച്ചു കരയുന്ന ഒരു പിഞ്ചുകുഞ്ഞ്‍...!
പാടിക്കുറ്റിയമ്മയെ കണ്ടതും കുഞ്ഞു കരച്ചില്‍‍ നിര്‍‍ത്തി. ഓമനത്തം നിറഞ്ഞുതുളുമ്പുന്ന കുഞ്ഞ്‍. അവര്‍‍ ഓടിച്ചെന്ന്‍ ആ കുഞ്ഞിനെ വാരിയെടുത്തു. മതിവരുവോളം ഉമ്മ വെച്ചു. കൊട്ടിയൂരപ്പനെ മനസ്സാവിചാരിച്ച്, അവര്‍ അയ്യങ്കരയില്ലത്തേക്കു നടന്നു.

കുളിക്കാന്‍‍പോയ ഭാര്യ ഒരു കൈക്കുഞ്ഞുമായി തിരിച്ചുവരുന്നതു കണ്ട വലിയ തിരുമേനി ആശ്ചര്യഭരിതനായി ഓടിച്ചെന്നു.
"കൊട്ടിയൂരപ്പന്‍ നല്‍കിയ നിധിയാണ്..." പാടിക്കുറ്റിയമ്മ ആനന്ദാശ്രുക്കളോടെ മൊഴിഞ്ഞു. അവര്‍ കുഞ്ഞിനെ ഭര്‍‍ത്താവിനു കൈമാറി, നടന്നകാര്യങ്ങള്‍ വിസ്തരിച്ചു. തിരുമേനി കുഞ്ഞുന്റെ നെറുകയില്‍‍ വാത്സല്യപൂര്‍‍വം ഉമ്മവെച്ചു. അന്യം നിന്നുപോകുമായിരുന്ന ഇല്ലത്തെ രക്ഷിക്കാന്‍ കൊട്ടിയൂരപ്പനായ ശിവപ്പെരുമാള്‍‍‍ കനിഞ്ഞുനല്‍കിയ നിധിയായി തന്നെ ആ ദമ്പതികളവനെ കണ്ടു. മനയില്‍‍ ആനന്ദം പൂത്തുലഞ്ഞു. ചന്ദനക്കട്ടിലൊരുങ്ങി. ഇല്ലം താരാട്ടുപാട്ടിനാല്‍ മുഖരിതമായി. പാടിക്കുറ്റിയമ്മ കുഞ്ഞിനെ അണിയിച്ചൊരുക്കി. അവനു പാലും പഴങ്ങളും നല്‍കി. അവന്‍ പല്ലു മുളയ്ക്കാത്ത മോണകാട്ടി നിഷ്‍കളങ്കമായി ചിരിച്ചു. ആ പുഞ്ചിരിയില്‍ അവരുടെ സര്‍വ്വസങ്കടങ്ങള്‍ക്കും അറുതിവന്നു. അവന്നു ആയുസ്സും ആരോഗ്യം കിട്ടാന്‍ പാടിക്കുറ്റിയമ്മ കൊട്ടിയൂരപ്പനോട്‍ നിത്യവും പ്രാര്‍‍ത്ഥിച്ചു.

ദിവസങ്ങള്‍ കടന്നുപോയതവര്‍ അറിഞ്ഞില്ല. കുഞ്ഞിന്റെ പാല്‍പുഞ്ചിരിയിലും തരിവളകളുടെ കിലുക്കത്തിലും കൊഞ്ചിക്കുഴഞ്ഞുള്ള സംസാരത്തിലും അവര്‍ പുതിയൊരു നിര്‍‍വൃതി കണ്ടു. വളരെ പെട്ടന്നവന്‍ വളര്‍ന്നുവന്നു. എല്ലാം കൊട്ടിയൂരപ്പന്റെ മായാവിലാസങ്ങളായവര്‍ കണ്ടു. എന്നാല്‍‍ അവരുടെ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. മകന്റെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ അവര്‍ കണ്ടുതുടങ്ങി.

പകല്‍ സമയങ്ങളില്‍ മുഴുവന്‍ അവന്‍ മനയ്‍ക്കു പുറത്തുകഴിച്ചുകൂട്ടാനായിരുന്നു അവനിഷ്ടം. നാലുകെട്ടിനകത്ത് ഒതുങ്ങിക്കഴിയാന്‍ അവന്‍ തീരെ ഇഷ്‍ടപ്പെട്ടില്ല. മലമുകളില്‍ കഴിയുന്ന കുറിച്യപിള്ളേരുമായിട്ടായിരുന്നു അവന്റെ കൂട്ടുകെട്ട്. അവരോടൊപ്പം കൂടി കീഴ്‍ജാതിക്കാരുടെ പുരകളില്‍ നിന്ന് തിന്നും കുടിച്ചും അവന്‍ തെണ്ടിനടന്നു. മനയിലെ പാല്‍‍ച്ചോറിനേക്കാള്‍ അവനിഷ്‍ടം കുറിച്യപ്പുരകളിലെ പഴഞ്ചോറായിരുന്നു. മകന്റെ സ്വഭാവത്തില്‍‍ പ്രകടമായി വന്ന ഈ മാറ്റം പാടിക്കുറ്റിയമ്മയെ സങ്കടത്തിലാക്കി. അവര്‍ മകന്റെ ദുരവസ്ഥയോര്‍‍ത്തു പൊട്ടിക്കരഞ്ഞു. അതുകണ്ട അയ്യങ്കരത്തിരുമേനിയുടെ കണ്ണില്‍ രോഷം ഇരച്ചുകയറി. നിയന്ത്രിക്കാനാവാതെ അദ്ദേഹം പൊട്ടിത്തെറിച്ചു.
" കാട്ടുജാതിക്കാരോടൊപ്പം മീനും മാനിറച്ചിയും തിന്നുനടക്കുന്ന മഹാപാപീ! നീ ഇനി മുതല്‍ മനയില്‍ കഴിയണമെന്നില്ല. എവിടെയെങ്കിലും പോയി ജീവിക്ക്. കള്ളും കുടിച്ച് ലക്കില്ലാതെ വന്നു കേറാനുള്ള സ്ഥലമല്ല അയ്യങ്കരയില്ലം. പോ പുറത്ത്..!" ‍- തിരുമേനി പുത്രനുനേരെ നിസ്സഹായനായി നിന്നു ഗര്‍‍ജ്ജിച്ചു.

അവനൊന്നും മിണ്ടിയില്ല.
പാടിക്കുറ്റിയമ്മ വാവിട്ടു കരഞ്ഞു.
അച്ഛനെ സമാധാനിപ്പിക്കാനോ അമ്മയുടെ കണ്ണുനീര്‍ തുടയ്‍ക്കാനോ അവന്‍‍ നിന്നില്ല. അവന്റെ നിശ്ചയദാര്‍‍ഢ്യവും കുലുക്കമില്ലായ്‍മ‌യും ആ പിതാവിനെ ദു:ഖത്തിലാഴ്‍ത്തി. എല്ലാ പ്രതീക്ഷകളും നശിച്ച അവര്‍ തളര്‍‍ന്നിരുന്നുപോയി. മദ്യലഹരിയില്‍ ആടിക്കുഴഞ്ഞു നില്‍ക്കുന്ന മകനെ കണ്ടുനില്‍‍ക്കാനവര്‍ പ്രാപ്തരല്ലായിരുന്നു. അവര്‍ തളര്‍ന്നുങ്ങി.

അന്ത്യയാമം പിറന്നു..
ആ ദമ്പതികള്‍ ഒരു സ്വപ്‍നത്തിലെന്നപോലെ കണ്ണുതുറന്നു നോക്കിയപ്പോള്‍ കണ്ട കാഴ്‍ച അവരെ അത്ഭുതപ്പെടുത്തി. കൊട്ടിയൂരപ്പന്റെ നിധിയായ തങ്ങളുടെ മകന്‍ ആയിരം സൂര്യപ്രഭയോടെ മണിപീഠത്തിലിരിക്കുന്നു. പുഞ്ചിരി പൊഴിക്കുന്ന ദിവ്യരൂപം! അമ്പും വില്ലും ധരിച്ചിരിക്കുന്നു. പൊന്‍ചിലമ്പും അരമണിയും ആടയാഭരണങ്ങളും അണിഞ്ഞിരിക്കുന്നു. ബ്രഹ്മതേജസ്സു ജ്വലിക്കുന്ന മുഖം. ഭക്തിപുരസ്സരം കൈകൂപ്പി നില്‍‍ക്കുന്ന ദമ്പതിമാരെ നോക്കി ആ ദിവ്യരൂപന്‍ പറഞ്ഞു.
"പോകാന്‍ സമയമായി... പോയാലും മറക്കില്ല ഈ പൊന്‍മ‌കന്‍‍. പിതാക്കള്‍ നിനയ്ക്കുന്ന മാത്രയില്‍ ഓടിയെത്തും ഞാന്‍. ജന്മലക്ഷ്യത്തിലേക്കുള്ള പ്രയാണമാണിനി. അനുഗ്രഹിച്ചു വിടതന്നാലും.."
ഇത്രയും പറഞ്ഞ് ആ അത്ഭുതബാലന്‍ നടന്നകന്നു.
എവിടെ പോകുന്നു..! ആര്‍ക്കും അറിയില്ല.
മലയും കാടും കടന്നവന്‍ കുന്നത്തൂര്‍പാടിയിലെത്തി (പറശ്ശിനിക്കടവെന്നും പാഠഭേദമുണ്ട്). വാസയോഗ്യമായ പ്രകൃതിരമണീയമായ സ്ഥലം. മൂപ്പത്താറുവര്‍ഷം തപം ചെയ്തു ആ മലഞ്ചെരുവില്‍ മലമക്കളോടൊത്തവന്‍ താമസിച്ചു. നിയന്ത്രിക്കാനാരുമില്ലാതെ തിന്നും കുടിച്ചും കൂത്താടി നടന്നു.
ഒരു ദിവസം.
പനങ്കള്ളു കുടിക്കണമെന്നൊരു മോഹമുദിച്ചു. അടുത്തു കണ്ട പനയില്‍ കയറി കള്ളുംകുടമെടുത്ത് അവന്‍‍ വായിലേക്കു കമഴ്‍ത്തി. മധുര‌കള്ളിന്റെ സ്വാദില്‍ അവന്‍ ലഹരികൊണ്ടു. എന്തൊരു സ്വാദ്..!
കുടം കാലിയായപ്പോള്‍ അവനത്‍ പൂര്‍വ്വസ്ഥിതിയില്‍ വെച്ച് പട്ടക്കിടയില്‍ ചാരിയിരുന്നു മയങ്ങി.
താഴെ നിന്നാരോ കൂക്കിവിളിക്കുന്നി?
ആരാണത്?
ചെത്തുകാരന്‍ ചന്തന്‍. അവന്‍ കള്ളെടുക്കുവാനുള്ള വരവാണ്. പനമുകളില്‍ അപരിചിതനെ കണ്ടപ്പോള്‍‍ കൂക്കിവിളിച്ചതാണ്. മുകളില്‍ നിന്നും പ്രതികരണം ഒന്നുമില്ലാത്തപ്പോള്‍‍ അവന്‍‍ കുപിതനായി.
"അഹങ്കാരി താഴെ ഇറങ്ങ്...കള്ളൂകട്ടുകുടിക്കാനുള്ള അധികാരം ആരാണു നിനക്കു തന്നത്‍?"
അവന്റെ സിംഹഗര്‍ജന‍ം ആകാശത്തോളം മുഴങ്ങിക്കേട്ടു.

പക്ഷേ മുകളിലിരിക്കുന്നവനുണ്ടോ കൂട്ടാക്കുന്നു. ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടിലങ്ങനെ ഗൌരവം ഭാവിച്ചിരുന്നു.ചന്തന് അവന്റെ ആ ഇരിപ്പത്ര രസിച്ചില്ല. തന്റെ വാക്കിനു പുല്ലുവില കല്പിക്കാതെ പനമുകളില്‍‍ കള്ളും കട്ടുകുടിച്ചിരിക്കുന്നവനോട് ജ്വലിച്ചുകൊണ്ടവന്‍ വില്ലെടുത്തു കുലച്ചു. ശരം അവനുനേരെ ചീറിപ്പാഞ്ഞു.
എന്തൊരത്ഭുതം, ചീറിപ്പാഞ്ഞുവന്ന ശരത്തെ അവന്‍ കൈകൊണ്ടു പിടിച്ചെടുത്തു ദൂരേക്കെറിഞ്ഞു.

ശരമയച്ച ചന്തനാവട്ടെ പാറയായി മലര്‍ന്നടിച്ചു വീണു. കാതോടുകാതു പകര്‍ന്ന് ആ വാര്‍ത്ത നാടുനീളെയറിഞ്ഞു. ചന്തന്റെ ഭാര്യ അലമുറയിട്ടുകൊണ്ട് ഓടിവന്നു. പാറയായി മാറിയ ചന്തനെ പ്രദക്ഷിണം വെച്ച്, അടുത്തുനില്‍ക്കുന്ന വൃദ്ധരൂപത്തെ നോക്കി തൊഴുത് അവള്‍ വിലപിച്ചു.
"എന്റെ മുത്തപ്പാ.. എന്റെ ജീവന്റെ പാതിയാണിത്... എന്നെ അനുഗ്രഹിക്കൂ.. എന്റെ ചന്തനെ തിരിച്ചുതരൂ.. എനിക്കു മറ്റാരും തുണയില്ല."
മുത്തപ്പന്‍ അവളെ അനുഗ്രഹിച്ചു. ചന്തന്‍ പഴയപടിയായി. അവനെ മുത്തപ്പനെ വന്ദിച്ചു. ആ കാല്പാദങ്ങളില്‍ നമസ്‍കരിച്ചു.
"ഇനിമുതല്‍ എനിക്കുവേണ്ടി കള്ളും മീനും നിവേദ്യമൊരുക്കാന്‍ ഞാന്‍ നിന്നെ ചുമതലപ്പെടുത്തുന്നു. വിഘ്‍നം കൂടാതെ പ്രവര്‍ത്തിക്കുക, എന്നും എന്റെ അനുഗ്രഹമുണ്ടാവും."
.......
അയ്യങ്കരയില്ലത്തിന്റെ പുറത്തളത്തില്‍ നിന്നും അപ്രതീക്ഷിതമായി പാടിക്കുറ്റിയമ്മയുടെ ദീനരോധനം ഉയര്‍ന്നു. ഗ്രാമവാസികള്‍ കൂട്ടമായി അങ്ങോട്ടു പ്രവഹിച്ചു.
എന്തുപറ്റി?
ആര്‍ക്കാണാപത്ത്..?
അയ്യങ്കര തിരുമേനി മരണത്തോടു മല്ലിടുകയാണ്. പാടിക്കുറ്റിയമ്മയ്‍ക്ക് അതുകണ്ടുനില്‍‍ക്കാനുള്ള ശക്തിയില്ലാതെ തളര്‍ന്നിരിക്കുകയാണ്. അവര്‍ കൊട്ടിയൂരപ്പനെ വിളിച്ചുകേണു. പൊന്‍മകനെ മനസ്സില്‍ നിരൂപിച്ചു. തനിക്കു താങ്ങായി ആരുമില്ലാത്തതില്‍ അവര്‍ വ്യസനിച്ചു.

ആ അമ്മയുടെ കണ്ണുനീര്‍ തുടയ്‍ക്കാന്‍ ജനങ്ങള്‍ പ്രവഹിച്ചു തുടങ്ങി. പെട്ടന്നൊരു സൂര്യനുദിച്ചതുപോലെയതാ പുഞ്ചിരിതൂകിക്കൊണ്ട് തന്റെ പൊന്‍‍മകന്‍ മുമ്പില്‍ നില്‍ക്കുന്നു. അവര്‍ മകനെ വാരിപ്പുണര്‍ന്നു പൊട്ടിക്കരഞ്ഞു. പുത്രന്‍ ആ അമ്മയുടെ കണ്ണുനീര്‍ തുടച്ച് അവരെ ആശ്വസിപ്പിച്ചു. അച്ഛനും അമ്മയും മകനോടൊപ്പം ആ ദിവ്യപ്രകാശത്തില്‍ വിളങ്ങി. മനയും സര്‍‍വസ്വവും ഗ്രാമവാസികള്‍ക്കു നല്‍‍കി ആ ദമ്പതികള്‍ ജീവന്‍‍വെടിഞ്ഞു. മുത്തപ്പന്‍ ദൈവം ഗ്രാമസംരക്ഷകനായി വാഴ്‍ത്തപ്പെട്ടു. തെയ്യം കെട്ടിയാടിയാല്‍ മുത്തപ്പന്‍ അവിടെയെത്തി ആശ്വസിപ്പിക്കുമെന്നാണു വിശ്വാസം.
ഈ കഥയിവിടെ പൂര്‍ണമല്ല. ആറിവുള്ള വായനക്കാര്‍ അതിവിടെ share ‍ ചെയ്യുമെന്നു കരുതുന്നു.
തിരുവപ്പന, വെള്ളാട്ടം എന്നീ രണ്ടു ദൈവീക രൂപങ്ങളുടെ അവതാരമാണ് ശ്രീ മുത്തപ്പന്‍ എന്നാണ് വിശ്വാസം. തിരുവപ്പന, വെള്ളാട്ടം എന്നീ ദ്വന്ദ ദൈവീക രൂപങ്ങള്‍ക്ക് മലബാറിലെ തെയ്യംകാളിയാട്ടവുമായി സാമ്യമുണ്ട്. ശ്രീ മുത്തപ്പന്‍ ഒരു ദൈവമാണെങ്കിലും രണ്ട് ദൈവീക രൂപങ്ങളെയാണ് പ്രതിനിധാനം ചെയ്യുക - മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് വിഷ്ണുവിനെയും ചന്ദ്രക്കലയുടെ രൂപത്തിലുള്ള കിരീടം വെച്ച് ശിവനെയും.

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ മുത്തപ്പന്‍ തെയ്യം വര്‍ഷം മുഴുവനും കെട്ടിയാടപ്പെടുന്നു. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ മറ്റ് തെയ്യങ്ങള്‍ കാലികമാണ് (സാധാരണയായി ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍).

മുത്തപ്പനെ എപ്പോഴും ഒരു നായ അനുഗമിക്കുന്നു. ഈ ക്ഷേത്രത്തില്‍ നായയെ പാവനമായി കരുതുന്നു. ക്ഷേത്ര പരിസരത്ത് ധാരാളം നായ്കളെ കാണാം. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ രണ്ട് നായ്ക്കളുടെ പിച്ചള പ്രതിമകളുണ്ട്. മുത്തപ്പന്റെ അംഗരക്ഷകരായ നായ്ക്കളുടെ വിശ്വാസ്യത ഈ പ്രതിമകള്‍ കാണിക്കുന്നു. ക്ഷേത്രത്തില്‍ പ്രസാദം തയ്യാറാകുമ്പോള്‍ ആദ്യം എപ്പോഴും നല്‍കുക ക്ഷേത്രത്തിനുള്ളില്‍ ഉള്ള ഒരു പട്ടിക്കാണ്. മുത്തപ്പനു മുന്‍പില്‍ നായ്ക്കളുടെ പ്രാധാന്യത്തെ കുറിച്ച്‍ പല കഥകളും പ്രചാരത്തിലുണ്ട്. ഇതില്‍ ഒരു കഥ ഇങ്ങനെയാണ്. : ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്ര അധികാരികള്‍ ക്ഷേത്രത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാന്‍ തീരുമാനിച്ചു. അവര്‍ കുറച്ച് നായ്ക്കളെയും നായ്ക്കുഞ്ഞുങ്ങളെയും ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി. പക്ഷേ അന്നത്തെ ദിവസം മുതല്‍ മുത്തപ്പന്‍ തെയ്യം അവതരിപ്പിക്കുന്ന ആള്‍ക്ക് തെയ്യം ആടുവാന്‍ കഴിഞ്ഞില്ല. (മുത്തപ്പന്റെ ശക്തി തെയ്യം ആടുന്ന ആളുടെ ശരീരത്തില്‍ പ്രവേശിച്ചാണ് തെയ്യം തുള്ളുന്നത്. തെയ്യം തീരുന്നതു വരെ തെയ്യം തുള്ളുന്ന ആള്‍ മുത്തപ്പന്‍ ആയി മാറുന്നു എന്നാണ് വിശ്വാസം).

നായ്ക്കളെ ക്ഷേത്രത്തില്‍ നിന്നു പുറത്താക്കിയതുകൊണ്ടാണ് മുത്തപ്പന്‍ തെയ്യം തുള്ളുന്ന ആളുടെ ശരീരത്തില്‍ പ്രവേശിക്കാത്തത് എന്ന് മനസിലാ‍ക്കിയ ക്ഷേത്രാധികാരികള്‍ നായ്ക്കളെ ക്ഷേത്രത്തില്‍ തിരിച്ചുകൊണ്ടുവന്നു. അന്നുമുതല്‍ തെയ്യം വീണ്ടും സാധാരണ ഗതിയിലായി എന്നുമാണ്‌ കഥ.

പറശ്ശിനിക്കടവ് മുത്തപ്പന്റെ എല്ലാ വര്‍ഷവും നടക്കുന്ന ഉത്സവം തുടങ്ങുന്നത് തയ്യില്‍ കുടുംബത്തില്‍ നിന്നുള്ള ഒരു അംഗം കണ്ണൂരിലെ തങ്ങളുടെ കുടുംബ വീട്ടില്‍ നിന്ന് പുറപ്പെട്ട് ക്ഷേത്രത്തിലെത്തി ദൈവങ്ങള്‍ക്ക് പൂജ നടത്തുന്ന ചടങ്ങോടെ ആണ്.
പറശ്ശിനിക്കടവ് മടപ്പുരയിലെ പ്രധാന ഉത്സവങ്ങള്‍
എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്നു.

പുത്തരി തിരുവപ്പന അല്ലെങ്കില്‍ വര്‍ഷത്തിലെ ആദ്യത്തെ തിരുവപ്പന - വര്‍ഷത്തിലെ ആദ്യത്തെ പുതുനാമ്പുകള്‍ ആഘോഷിക്കുവാന്‍ വൃശ്ചികം 16-നു നടക്കുന്നു. അവസാനത്തെ തിരുവപ്പന നടക്കുന്നത് കന്നി 30-നു ആണ്.

തിരുവപ്പന ഈ ദിവസങ്ങളില്‍ നടക്കാറില്ല.

1. എല്ലാ വര്‍ഷവും തുലാം 1 മുതല്‍ വൃശ്ചികം 15 വരെ.

2. കാര്‍ത്തിക മാസത്തിലെയും തുലാം മാസത്തിലെയും അമാവാസി ദിവസങ്ങളില്‍.

3. ക്ഷേത്രത്തിലെ "നിറ" ദിവസം.

4. മടപ്പുര കുടുംബത്തില്‍ മരണം നടക്കുന്ന ദിവസങ്ങളില്‍.



മുത്തപ്പന്റെ പ്രധാന വഴിപാടുകള്‍ പൈംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ്. ക്ഷേത്രത്തില്‍ നിന്നും ഈ വഴിപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.

മടയന് ഉള്ള വഴിപാടുകള്‍ വെച്ചേരിങ്ങാട്ട് (ഏത്തക്ക, കുരുമുളക്, മഞ്ഞള്‍, ഉപ്പ് എന്നിവയുടെ പുഴുങ്ങിയ ഒരു മിശ്രിതം), നീര്‍ക്കരി (അരിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക്, എന്നിവയുടെ മിശ്രിതം), പുഴുങ്ങിയ ധാന്യങ്ങള്‍, തേങ്ങാപ്പൂള് എന്നിവയാണ്. ഇന്ന് കരിച്ച ഉണക്കമീനും കള്ളും നൈവേദ്യമായി അര്‍പ്പിക്കാറുണ്ട്.

എത്തിച്ചേരാനുള്ള വഴി

  • ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍ : കണ്ണൂര്‍, ഏകദേശം 16 കിലോമീറ്റര്‍ അകലെ.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കൊട് - കണ്ണൂരില്‍ നിന്ന് ഏകദേശം 110 കിലോമീറ്റര്‍ അകലെ.
  • വിമാനത്തില്‍ എത്തുകയാണെങ്കില്‍ മംഗലാപുരത്തോ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലോ ഇറങ്ങാം. മംഗലാപുരത്തുനിന്നും ദേശീയപാത 17-ല്‍ ധര്‍മ്മശാലയിലേക്കുള്ള വഴിയില്‍ ഏകദേശം 150 കിലോമീ‍റ്റര്‍ സഞ്ചരിക്കുക. ധര്‍മ്മശാലയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് പറശ്ശിനിക്കടവ്. കരിപ്പൂരില്‍ ഇറങ്ങുകയാണെങ്കില്‍ ദേശീയപാത 17-ല്‍ ഏകദേശം 110 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ധര്‍മ്മശാലയില്‍ എത്താം.
  • കണ്ണൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ നിന്ന് പറശ്ശിനിക്കടവില്‍ നിന്ന് എപ്പോഴും ബസ്സും ടാക്സിയും ലഭിക്കും.

2 comments:

Anonymous said...

To read the English version please visit this site: http://chayilyam.com/selected-categories/folklore/parassinikadavu-muthappan

(copy the link and paste it in a new window)

Rahul.k said...

big thanks to you 4 explaining...

Post a Comment