Tuesday, September 15, 2009

മുച്ചിലോട്ടുഭഗവതി



ചിത്രങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ. ചിത്രങ്ങള്‍ : അനൂപ്‌


മുച്ചിലോട്ടുഭഗവതി...
പീഢനത്തിനും അപമാനത്തിനുമിരയാകേണ്ടിവന്ന ഒരു പാവം കന്യകയുടെ കഥയാണിത്... പുരുഷമേല്‍ക്കോയ്‍മയുടെ കൊടുംതീയില്‍ ഒരുപിടിചാമ്പലായിമാറി, പിന്നീട് ഉഗ്രരൂപിണിയായി ഉയര്‍‌ത്തെണീറ്റ രായമംഗലത്തുമനയിലെ കൊച്ചുതമ്പുരാട്ടിയുടെ കഥ! അറിവുകൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രഹ്മണകന്യകയാണ് മുച്ചിലോട്ടു ഭഗവതി.
പരശുരാമന്‍ സൃഷ്‍ടിച്ച അറുപത്തിനാലു ബ്രാഹ്മണഗ്രാമങ്ങളില്‍ ഏറെപ്രസിദ്ധിയാര്‍ജിച്ച പെരിഞ്ചെല്ലൂര്‍ ഗ്രാമം. ഇന്നത്തെ തളിപ്പറമ്പുദേശം. പാണ്ഡിത്യത്തില്‍ പേരും പ്രസിദ്ധിയുമുള്ള മഹാബ്രാമണരുടെ വിഹാരകേന്ദ്രം. അവിടെ രാജരാജേശ്വരക്ഷേത്രം കേന്ദ്രീകരിച്ച് അവര്‍ വേദവേദാന്ത‍‍ തര്‍ക്കശാസ്ത്രങ്ങളുടെ മാറ്റുരച്ചു. അവിടെ, വേദാന്ത തര്‍‌ക്ക ശാസ്ത്രങ്ങളില്‍ ഒരുപാടു പ്രഗത്ഭമതികളെ മലയാളഭൂമിക്കു സമ്മാനിച്ച ഒരു മനയാണ് രായമംഗലത്തുമന!

ഒരുപാടു പ്രാര്‍‌ത്ഥനകളുടെ ഫലമായി രാജരാജേശ്വരകൃപയാലൊരു മനയിലെ വലിയതിരുമേനിക്കൊരു പെണ്‍കുഞ്ഞു പിറന്നു. ഏറെക്കാലം മക്കളില്ലാതെ വിഷമിച്ചിരുന്ന തിരുമേനിക്കു വൈകിക്കിട്ടിയ സൗഭാഗ്യമായിരുന്നു ആ കുഞ്ഞ്‍. കാലാകാലങ്ങളായി പണ്ഡിതസഭകളില്‍ തലയുയര്‍‌ത്തി നിന്നിരുന്ന രായമംഗലത്തുമന ഒരു ആണ്‍കുട്ടിയുടെ അഭാവത്തില്‍ അന്യം നിന്നുപോകുമോ എന്നുള്ള ഭയം തിരുമേനിയെ അലട്ടിക്കൊണ്ടിരുന്നു. എന്നാല്‍ അദ്ദേഹം തളര്‍‌ന്നില്ല. മകളെ വൈദികപാഠശാലയിലയച്ചു പഠിപ്പിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ അവള്‍ വേദപഠനം ആരംഭിച്ചു. അതിസമര്‍ത്ഥയായി അവള്‍ എല്ലാം പഠിച്ചെടുത്തു. പതിനഞ്ചുവയസാകുമ്പോഴേക്കും അവള്‍ വേദവേദാന്തകാര്യങ്ങളില്‍ അതിനിപുണയായി മാറി. മനയിലെ അലസ്സനിമിഷങ്ങളെ കൂടി അവള്‍ ഗ്രന്ഥപാരായണത്തിലും വേദപഠനത്തിലുമായി നീക്കിവെച്ചു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ അപാരജ്ഞാനത്താല്‍ അവള്‍ പണ്ഡിതയായ് മറുനാടുകളില്‍ പോലും അറിയപ്പെട്ടു. നാടുവാഴിയുടേയും നാടുകാരുടേയും കണ്ണിലുണ്ണിയായി മാറിയവള്‍. പാവപ്പെട്ടവരോടു കരുണയുള്ളവളായിരുന്നു അവള്‍. അതുകൊണ്ടുതന്നെ അവരുടെ പ്രാര്‍‌ത്ഥനയും സ്നേഹവും അവള്‍ക്കു ലഭിച്ചിരുന്നു. പതിപ്രായം അവളെയൊരു സൗന്ദര്യത്തിടമ്പാക്കിമാറ്റി. അഴകുറ്റമേനിയില്‍ ആടയാഭരണങ്ങളണിഞ്ഞ് അവള്‍ പെരുഞ്ചെല്ലൂര്‍ ഗ്രാമത്തിന്റെ കെടാവിളക്കായി.

എന്നാല്‍ വെറുമൊരു പെണ്ണായ അവളുടെ പാണ്ഡിത്യത്തെ അംഗീകരിക്കാന്‍ പെരുഞ്ചെല്ലൂരിലെ യാഥാസ്ഥിതിക നമ്പൂതിരിമാര്‍ക്കായില്ല. അവര്‍ അവളെ തരംതാഴ്‍ത്തിക്കാട്ടാനുള്ള ഒരവസരത്തിനായി കാത്തിരുന്നു. ചിലര്‍ നേരിട്ടുപോയി അവളോടേറ്റുമുട്ടി; ചിലരാവട്ടെ ആളുകളെ വിട്ട് അവളുടെ പാണ്ഡിത്യത്തെ അളക്കാന്‍ ശ്രമിച്ചു. എന്നാലവര്‍ക്കൊന്നും തന്നെ അവളെ തോല്പികാനായില്ല എന്നുമാത്രമല്ല, നാണംകെട്ടു മടങ്ങേണ്ടിയും വന്നു. അവളുടെ ജ്ഞാനം പ്രകാശിക്കുന്ന ചോദ്യങ്ങള്‍ക്കും തര്‍‌ക്കങ്ങള്‍‌ക്കും മുമ്പില്‍ ഉത്തരം കണ്ടെത്താനാവാതെ പെരുഞ്ചെല്ലൂര്‍ ഗ്രാമത്തിലെ പുരുഷപാണ്ഡിത്യം കുഴങ്ങിനിന്നു. അവരിലെ പരാജയഭീതി കൊടിയ വൈരാഗ്യബുദ്ധിക്കു വഴിമാറി. കുതന്ത്രങ്ങളാല്‍ അവളെ ഒരുക്കാന്‍ തന്നെ പണ്ഡിതപ്രമുഖര്‍ വട്ടമിട്ടു.

കാലം പിന്നേയും കുറേ നീങ്ങി. വേദത്തിനും വേദശാസ്ത്രപഠനത്തിനും പുത്തന്‍ വ്യാഖ്യാനങ്ങളുണ്ടായി. എന്നാലതൊന്നും ഉള്‍‌ക്കൊള്ളാന്‍‌ ബ്രാഹ്മണസഭയിലെ പുരുഷമേധാവിത്വത്തിനായില്ല. അവര്‍ അവളുടെ ശ്രദ്ധ കുടുംബജീവിതത്തിലേക്കു തിരിച്ചുവിടാന്‍വേണ്ടി വിവാഹാലോചനകളുമായി ഇല്ലത്തെത്തി. ഭര്‍‌ത്താവും കുട്ടികളുമൊക്കെയായാല്‍ വേദാന്തകാര്യത്തില്‍ നിന്നവള്‍ പിന്തിരിയുമെന്നവര്‍ നിനച്ചു.

ഒരു ദിവസം മാണിയോടന്‍ തിരുമേനി മനയിലെത്തി. തന്റെ പുത്രനുവേണ്ടി വേദാന്തക്കരിയുടെ ജാതകം വാങ്ങി പരിശോദിച്ചു. ഉത്തമജാതകം! മുറപ്പെണ്ണുമാണ്. സൗന്ദര്യദേവത! പുത്രനുയോജിച്ചവള്‍ തന്നെ. അങ്ങനെ വേളീ മുഹൂര്‍ത്തവും നിശ്ചയിച്ചു... മാണിയാട്ടുമനയിലും ആഹ്ളാദത്തിന്റെ പൂത്തിരി.

വാര്‍ത്തയറിഞ്ഞ് വേദാന്തക്കാരിയുടെ മനസ്സില്‍ സ്വപ്‍നങ്ങള്‍ വിരിഞ്ഞു. മുറച്ചെറുക്കന്റെ മുഖം അവളുടെ ദിവാസ്വപ്‍നങ്ങള്‍ക്കു ചൂടേകി. ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി! വേദമന്ത്രങ്ങള്‍ക്കു വ്യാഖ്യാനങ്ങള്‍ എഴുതിയപ്പോള്‍ ആ മുഖത്തു നാണം പെരുകി. തലകുനിച്ചവള്‍ നിര്‍വൃതിയിലാണ്ടു.

രണ്ടുമനകളിലും വേളിയൊരുക്കങ്ങള്‍ തകൃതിയില്‍ ആരംഭിച്ചു. ഇരുകൂട്ടരും ബന്ധുക്കളേയും ഗ്രാമത്തിലെ പ്രമാണിമാരെയും ക്ഷണിച്ചു തുടങ്ങി. വിവാഹപന്തലും സദ്യപന്തലുകളും ഒരുങ്ങി. ദിവസങ്ങളടുക്കുംതോറും മനകളിലെ തെരക്കും വര്‍ദ്ധിച്ചുവന്നു. നാലുകെട്ട് അന്തര്‍ജനങ്ങളെകൊണ്ടും പുറത്തെ നെടുംപുര പുരുഷന്‍മാരെക്കൊണ്ടും നിറഞ്ഞു. പ്രതിശ്രുതവരന്റെ രൂപം അവളുടെ മനസ്സിനെ മഥിച്ചു. വിവാഹചടങ്ങുകളിലും അനുഷ്‍ഠാനങ്ങളിലും ഒളിഞ്ഞിരിക്കുന്ന അര്‍‌ത്ഥം അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. ജീവിതത്തിന് താന്‍ വിചാരിച്ചതിലും കൂടുതല്‍ വ്യാപ്തിയുണ്ടെന്നവള്‍ക്കു മനസ്സിലായി.

വേളിക്കിനി മൂന്നുനാള്‍ ബാക്കി!
മനസ്സുനിറയെ തന്റെ ഹൃദയേശ്വരനെ നിനച്ചുകൊണ്ട് രായമംഗലത്തെ ഓമനക്കുട്ടി ഉറക്കച്ചടവോടെ നാലിറയത്തേക്കു കടന്നുവന്നു!

ആരാണിത്..! അവള്‍ സൂക്ഷിച്ചുനോക്കി...!
പയ്യന്തര്‍ ഗ്രാമാധിപനായ പച്ചനമ്പി തിരുമേനി...! കൂടെ ആരും ഇല്ല. ഓര്‍‌ക്കാപ്പുറത്തുള്ള ഈ വരവിന്റെ ഉദ്ദേശമെന്താവാം? വേളിക്കാര്യം കേട്ടറിഞ്ഞുവന്നത്തവുമോ? അവളുടെ മനസ്സിലൂടെ ഒരുപാടു ചോദ്യങ്ങള്‍ കടന്നുപോയി.

അതിനു വിരാമമിട്ടുകൊണ്ടു നമ്പി പറഞ്ഞു: "നാം വന്നത്...ഒരു സഹായം അഭ്യര്‍ത്ഥിക്കാനാണ്"

"പറയൂ എന്തു വേണം?"

"വേളി തീരുമാനിച്ചു നില്‍ക്കുന്ന പെണ്ണ് സഭയില്‍ ചെന്ന് തര്ക്കിക്കുന്നത് നാട്ടുനീതിക്കെതിരാണെന്നറിയാം, ത‌ര്ക്കവിഷയം എത്രനാള്‍ നീണ്ടു നില്ക്കുമെന്നും അറിഞ്ഞുകൂടാ. തര്ക്കം തുടങ്ങിയാല്‍ അതുതീരുന്നതിനു മുമ്പ് തര്ക്കം ഉപേക്ഷിച്ചു വരുന്നതും ശരിയല്ല. അപ്പോളതു വേളി മുടങ്ങുന്നതിനു കാരണമാവും."

നമ്പിയുടെ മനസ്സില്‍ വേവലാതികള്‍ പെരുകിവന്നു. എന്തുപറയണമെന്നറിയാതെ അല്പസമയം മിഴിച്ചുനിന്നിട്ടയാള്‍ തുടര്‍ന്നു.

"പെരുഞ്ചെല്ലൂര്‍ നമ്പൂതിരിമാര്‍‌ അഹംഭാവികാളായി മാറിയിരിക്കു‍ന്നു. അതിനു പരിഹാരം കണ്ടെത്താന്‍ രായമംഗലത്തു സന്തതിക്കേ കഴിയൂ..."

"ക്ഷമിക്കാനും സഹിക്കാനും പുരുഷനേക്കാള്‍ കരുത്തുള്ളവളാണു സ്‍ത്രീ. അതുകൊണ്ട്.." ‍‍ അവള്‍ ആലോചനയിലാണ്ടു.
"അതുകൊണ്ട്?" തമ്പുരാന്‍ അവളുടെ അഭിപ്രായം ചോദിച്ചു.

"ഉദയമംഗലം പണ്ഡിതസഭയില്‍ ഞാന്‍ പെരുഞ്ചെല്ലൂര്‍ അഹംഭാവത്തെ തോല്‍പ്പിച്ചിരിക്കും. അങ്ങു സമാധാനമായി പൊയ്‍ക്കോളൂ. സ്‍ത്രീയാണെന്നു കരുതി ജീവിതത്തില്‍ ഒരാനുകൂല്യവും കൈപ്പറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല‍."

തന്നെ താഴ്‍ത്തിക്കെട്ടാന്‍ കൊതിച്ച പെരിഞ്ചൊല്ലൂര്‍ പണ്ഡിതന്‍മാരെ ഇതാ നേര്‍‌ക്കുനേര്‍‌ കിട്ടിയിരിക്കുന്നു. അവരെ ഒരു പാഠം പഠിപ്പിച്ചുവിടാന്‍ തന്നെ അവള്‍ തീരുമാനിച്ചു. എല്ലാറ്റിനും ഒരന്ത്യം വേണമല്ലോ.

നമ്പിക്കു സന്തോഷമായി. പെരിഞ്ചെല്ലൂര്‍ സഭയോടേറ്റുമുട്ടാന്‍ പെരിഞ്ചെല്ലൂര്‍ ഗ്രാമത്തില്‍ പിറന്ന ഒരാള്‍ക്കേ കഴിയൂ എന്നുതന്നെയായിരുന്നു നമ്പിയുടെ വിശ്വാസം. തിരുമേനി കന്യകയ്‍ക്കു സമ്മാനങ്ങള്‍ നല്‍കി അനുഗ്രഹിച്ചു. സംതൃപ്‍തനായി തിരിച്ചുപോയി.

കന്യകയുടെ ശപഥവാര്‍‌ത്ത രായമംഗലത്തുതിരുമേനിയെ അത്യതികമായ ദു:ഖത്തിലാഴ്‍ത്തി. എങ്കിലും ഒരക്ഷരം അദ്ദേഹം മറുത്തുപറഞ്ഞില്ല. അതുകൊണ്ടു ഫലമുണ്ടാകില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. പെരുഞ്ചെല്ലൂര്‍ ഗുരുകുലവാസക്കാലത്ത് പുരുഷപ്രജകളില്‍ നിന്നും അവള്‍ക്കു സഹിക്കേണ്ടിവന്ന അപമാനവും ദുരിതവും അത്രയ്ക്കുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതു പലിശസഹിതം തിരിച്ചുനല്കാനുള്ള അവസരമാണിത്.

ഉദയമംഗലത്തുക്ഷേത്രനടയില്‍ തര്‍‌ക്കപ്പന്തലുയര്‍‌ന്നു. എത്തിച്ചേര്‍ന്ന പണ്ഡിതന്‍മാര്‍ യഥാക്രമം സഭയെ വന്ദിച്ച് സ്വന്തം ഇരിപ്പിടങ്ങളില്‍ ഇരിപ്പുറപ്പിച്ചു. അന്തര്‍ജനവും സംഘവും ജനത്തേയും പണ്ഡിതന്‍മാരേയും പ്രത്യേകിച്ചു പെരിഞ്ചെല്ലൂര്‍ പ്രതിയോഗികളേയും വന്ദിച്ചാദരിച്ച് ഉദയമംഗലത്തുദേവനെയും തൊഴുത് വേദിയില്‍ കയറി. അപ്പോഴേക്കും മത്സരപ്പന്തലും തര്‍‌ക്കവേദിയും നിറഞ്ഞു കഴിഞ്ഞിരുന്നു.

പണ്ഡിതസഭയില്‍ ആരംഭംകുറിച്ചതു പെരുഞ്ചെല്ലുര്‍ വലിയ‌പണ്ഡിതന്‍ തന്നെയായിരുന്നു. അഹങ്കാര‍വും പുഛവും കലര്‍ന്ന സ്വരത്തില്‍ അവര്‍ വിഷയങ്ങളവതരിപ്പിച്ച് ചോദ്യങ്ങള്‍ തൊടുത്തുവിട്ടപ്പോള്‍ അന്തര്‍ജനവും സംഘവും സവിനയം അതിനെയൊക്കെ വിഛേദിച്ചു. അന്നു പെരുഞ്ചെല്ലൂര്‍ സംഘം പരാജയപ്പെട്ടു പിന്‍മാറി. പിറ്റേന്ന് അദ്ദേഹം കൂടുതല്‍ ശക്തി സംഭരിച്ച് വേദിയിലെത്തിയെങ്കിലും ബ്രാഹ്മണകന്യകയ്‍ക്കു മുമ്പില്‍ തോറ്റുപിന്‍മാറാന്‍ തന്നെയായിരുന്നു വിധി. രണ്ടാം ദിവസവും ജയിച്ച് പൊന്നും വളയും വാങ്ങി അവള്‍ വേദി വിട്ടപ്പോള്‍ പെരിഞ്ചെല്ലൂര്‍ പ്രതിയോഗികളുടെ ഉള്ളില്‍ പക നുരഞ്ഞുപൊന്തി. എങ്ങനെയെങ്കിലും അവളെ തോല്‍പ്പിക്കാനുള്ള കുബുദ്ധിക്കു അവര്‍ രൂപകല്പന ചെയ്തു. നാണക്കേടും അഹങ്കാരം ആ മനുഷ്യരെ മൃഗതുല്യരാക്കിമാറ്റി. പിറ്റേ ദിവസം നിഷ്‍കരുണം അയാള്‍ ആ ജ്ഞാനസുന്ദരിയുടെ മുഖത്തുനോക്കി ഗര്‍ജ്ജിച്ചു:

"പറയൂ, ഏറ്റവും വലിയവേദനയേത്?" മറുപടിപറയാന്‍ ബ്രാഹ്മണകന്യകയ്‍ക്ക് തീരെ സമയമെടുക്കേണ്ടിവന്നില്ല. അവള്‍ പറഞ്ഞു:

"പ്രസവവേദന."

"ഏറ്റവും വലിയ സുഖമോ...?" പെരിഞ്ചല്ലൂര്‍ മറുപടിക്കു കാത്തുനിന്നു.

"രതിസുഖം"... രതിസുഖം...! ആ വാക്കു കന്യകയുടെ നാവില്‍ നിന്നുതിര്‍ന്നുവീഴാന്‍ തന്നെയാണു ഗുരുക്കള്‍ കാത്തുനിന്നത്.

പെട്ടെന്നു സഭയില്‍ പരിഹാസച്ചിരികളുയര്‍ന്നു.പെരിഞ്ചെല്ലൂര്‍ പണ്ഡിതന്‍മാര്‍ അര്‍ത്ഥഗര്‍ഭമയി മിഴികള്‍ പായിച്ചു. പ്രസവവേദനയെക്കുറിച്ചും രതിസുഖത്തെക്കുറിച്ചും ആദികാരികമായിപ്പറയാന്‍ കന്യകയ്ക് അവകാശമില്ലെന്ന് പണ്ഡിതസഭ ഒന്നടങ്കം ആക്ഷേപിച്ചു. കുടിലയെന്നാളെ മുദ്രകുത്തി. രഹസ്യമായി രതിസുഖമാസ്വദിച്ചിട്ടുണ്ടായിരിക്കുമെന്നവളെ അതിക്ഷേപിച്ചു. സമുദായത്തിനു തന്നെ ഇവള്‍ പേരുദോഷം വരുത്തിയെന്നും അതുകൊണ്ടിവളെ സമുദായത്തില്‍ നിന്നും ഇവളെ പുറത്താക്കണമെന്നും അവര്‍ വിധിച്ചു. ആ ബ്രാഹ്മണമേധാവിത്വത്തിനുനേരേ വിരല്‍ ചൂണ്ടാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല.

ഇല്ലത്തുനിന്നും കന്യകയെ പുറത്താക്കി.

പടിയടച്ചു പിണ്ഡം വെച്ചു ബന്ധം വേര്‍പെടുത്തി ശുദ്ധി വരുത്തി.

കന്യകയ്‍ക്കു വിധിച്ച ശിക്ഷകണ്ടു നാട്ടുകാര്‍ ഞെട്ടി. അവര്‍ വിലപിച്ചു. നാട്ടുക്കൂട്ടം വിങ്ങിപ്പൊട്ടി. ബ്രാഹ്മണമേധാവികളോടും പണ്ഡിതന്‍മാരോടും കന്യക കരുണകാട്ടാന്‍ കേണപേക്ഷിച്ചു. അവളുടെ കരച്ചിലാരും കേട്ടില്ല. അവളെ നാടുകടത്തി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ഉദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരികി പ്രാര്‍ത്ഥിച്ചു. വിശന്നുവലഞ്ഞവള്‍ ഒരിടത്തു തളര്‍ന്നുവീണു. പയ്യന്നൂരപ്പനോടു പരമപദം പ്രാപിക്കാനായവള്‍ കേണപേക്ഷിച്ചു. അങ്ങനെ തീയില്‍ ചാടി ജീവനൊടുക്കാന്‍ തീരുമാനിച്ചു.

അഗ്നികുണ്ഡമൊരുങ്ങി. തീജ്വാലകള്‍ ജ്വലിച്ചുയര്‍ന്നു. കുളിച്ച് ഈറനുടുത്ത് വേദമന്ത്രങ്ങളുരുവിട്ടുകൊണ്ടവള്‍ തീയിലേക്കു ചാടി കൈകൂപ്പി നിന്നു. അപ്പോഴാണ് ഒരുകുടം എണ്ണയുമായി മുച്ചിലോടന്‍ വാണിയന്‍ ആ വഴി നടന്നുവന്നത്. തീയുടെ ശക്തിപോരെന്നു കണ്ട കന്യക വേഗം ആ എണ്ണകുടം തീയിലേക്കൊഴിക്കാന്‍ പറഞ്ഞു. അവനാ എണ്ണ തീയിലേക്കു പകര്‍ന്നു. തീജ്വാലകള്‍ ആകാശത്തോളമുയര്‍ന്നു. ആ കന്യക അഗ്നിയില്‍ വെന്തുമരിച്ചു! അവള്‍ അഗ്നിപ്രവേശത്താല്‍‌ തന്റെ ആത്മപരിശുദ്ധി തെളിയിച്ചു.

മുച്ചിലോടന്‍ ഒരു വിഭ്രാന്തിയിലായിരുന്നു. താനെന്താണുചെയ്തതെന്നുപോലും ഒരു നിമിഷം അയാള്‍ മറന്നുപോയി. സ്ഥലകാലബോധം വന്ന അയാള്‍ താന്‍ ചെയ്ത അപരാധമോര്‍ത്ത് പൊട്ടിക്കരഞ്ഞു. പെട്ടന്നവിടെയാകെ ഒരു ദിവ്യപ്രകാശം പരന്നു. നിഷ്‍കളങ്കനായ വാണിയനുനേരക്കാ പ്രകാശമടുത്തുവന്നു. ആ പ്രകാശം വാണിയനെ അനുഗ്രഹിച്ചു. ആ പ്രകാശം, അഗ്നിയില്‍ ദഹിച്ചുപോയ വേദാന്തക്കാരിയായി വാണിയനു തോന്നി. വാണിയന്‍ ആ പ്രകാശത്തെ വന്ദിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടില്‍ വന്ന മുച്ചിലോടന്‍ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യകയ്‌ക്കു കരിവെള്ളൂരപ്പന്റെയും, ഉദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താല്‍ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അങ്ങനെ വേദാന്തക്കരി വാണിയരുടെ ആരാധനാമൂര്‍ത്തിയായി. മുച്ചിലോട്ട് ഭഗവതിയെന്ന പേരിലവള്‍ പ്രസിദ്ധയായിത്തീര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായത്രെ. നാട്ടുകാര്‍ വേദാന്തക്കാരിയെ ഇന്നും ബഹുമാനിച്ചുവരുന്നു. മുച്ചിലോട്ടു ഭഗവതിയെ മുച്ചിലോട്ടച്ചിയെന്നും, മുച്ചിലോട്ടമ്മയെന്നും, മുച്ചിലോട്ട് പോതിയെന്നും വിളിക്കാറുണ്ട്.

മുച്ചിലോട്ടുഭഗവതിയെന്ന തെയ്യക്കോലത്തിലവള്‍ ഇന്നും വടക്കന്‍കേരളത്തില്‍ പുനര്‍ജ്ജനിക്കുന്നു. തെയ്യാട്ടത്തിനടയില്‍ താലിമാല കൊണ്ടുവരുന്നതും സദ്യയൊരുക്കുന്നതും ദേവിയുടെ മുടങ്ങിപ്പോയ വേളിയെ ഓര്‍‌മ്മിപ്പിക്കുന്ന അനുഷ്ടാനങ്ങളാണ്.

കാസര്‍ഗോഡ് മുതല്‍ പാനൂര്‍ വരെ 18 പ്രധാന മുച്ചിലോട്ടുകാവുകള്‍ ഉണ്ട്. “ആദി മുച്ചിലോട്ട്” എന്ന നിലയില്‍ ഏറ്റവും പ്രധാന്യം കരിവെള്ളൂര്‍ മുച്ചിലോട്ടിനാണ്. മുച്ചിലോട്ടുകാവുകളിലെ കളിയാട്ട സമയത്ത് അന്നദാനത്തിന് വളരെ പ്രാധാന്യമുണ്ട്.

0 comments:

Post a Comment